Saturday, May 18, 2024
spot_img

മണിപ്പുരിൽ അക്രമകാരികൾക്ക് തിരിച്ചടി: 30 അക്രമാരികളെ വധിച്ചുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്

ഇംഫാൽ : വംശീയ കലാപം രൂക്ഷമായി തുടരുന്ന മണിപ്പുരിലെ വിവിധ ഭാഗങ്ങളിൽ പൊലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ 30 അക്രമകാരികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്രമം അഴിച്ചുവിട്ടവർക്കെതിരെയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘സാധാരണക്കാർക്കെതിരെ എം-16, എകെ-47 തോക്കുകളും സ്‌നൈപ്പർ തോക്കുകളുമാണ് ഭീകരർ ഉപയോഗിക്കുന്നത്. പല ഗ്രാമങ്ങളിലും അവർ വീടുകൾ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹായത്തോടെ ഞങ്ങൾ തിരിച്ചടിച്ചു തുടങ്ങി. ഇതുവരെ 40ഓളം ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ടുകൾ.’– എൻ.ബിരേൻ സിങ് പറഞ്ഞു.

പുലർച്ചെ ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള സെക്‌മായി, സുഗ്‌നു, കുംബി, ഫായെങ്, സെറോ എന്നീ സ്ഥലങ്ങളിൽ ഒരേ സമയം അക്രമകാരികൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. സെക്‌മായി, സുഗ്‌നു, കുംബി, ഫായെങ്, സെറോ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. അജ്ഞാത മൃതദേഹങ്ങൾ തെരുവിൽ കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കുപിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്.

കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്. കലാപത്തിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി വീടുകൾ അഗ്നിക്കിരയായി.

മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുക്കി സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് തീവ്രവിഭാഗങ്ങൾ സ്വന്തം വിഭാഗത്തിൽപെട്ട മന്ത്രിമാരുടെ വീടുകൾ ആക്രമിക്കുകയാണ്. അസം റൈഫിൾസിനെയും ഇന്ത്യൻ കരസേനയയെയും പിൻവലിക്കണമെന്നും പകരം മണിപ്പുർ പൊലീസിനെ വിന്യസിക്കണമെന്നുമാണ് അവരുടെ ആവശ്യം. അസം റൈഫിൾസ് കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎൽഎമാർ ആരോപിച്ചു.

Related Articles

Latest Articles