അഹമ്മദാബാദ് : ഐപിഎൽ ഫൈനൽ മത്സരത്തിന്റെ ടോസ് കനത്ത മഴ മൂലം വൈകുന്നു. വൈകുന്നേരം ആറരയോടെയാണ് മഴ തുടങ്ങിയത്. അഹമ്മദാബാദിൽ ഞായറാഴ്ച രാത്രി മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമുണ്ടായിരുന്നു.
രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കേണ്ടിയിരുന്നത്. സാധാരണഗതിയിൽ റണ്ണൊഴുകുന്ന പിച്ചിന്റെ സ്വഭാവം ഈർപ്പം തട്ടിയാൽ പ്രവചനാതീതമായി മാറും. എങ്കിൽ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ആദ്യ ഓവറുകൾ ബാലി കേറാ മലയാകും.
187 റൺസാണ് ഈ സീസണിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ന്യൂബോളിൽ പേസ് ബോളർമാർക്ക് മികച്ച പിന്തുണ പിച്ചിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമാകും..
ഐപിഎലിൽ കഴിഞ്ഞ 2 സീസണുകളിലുമായി 4 തവണയാണ് ചെന്നൈയും ഗുജറാത്തും നേർക്കുനേർ വന്നത്. ഇതിൽ 3 തവണയും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചെന്നൈയുടെ ഏക ജയം കഴിഞ്ഞ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ ഫൈനലിൽ കടന്നപ്പോൾ എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.