ഇംഫാൽ : മണിപ്പുരില്‍ വീണ്ടും സംഘർഷഭരിതമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. മൃതദേഹങ്ങളിൽ വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും മുറിവുകളുണ്ട്. സംഘർഷത്തിന് പിന്നാലെ അക്രമികള്‍ വീടുകള്‍ക്കും തീവച്ചു. കലാപത്തിന്റെ മൂന്നാം ഘട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതെസമയം മണിപ്പുരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കലാപത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നിക്ഷേപിക്കാനായി ബിജെപി എംഎൽഎ ഇംഫാളിലെ സ്വന്തം വീടിനു മുന്നിൽ പെട്ടി സ്ഥാപിച്ചത് വലിയ വാർത്തയായിരുന്നു . കലാപത്തിനിടെ പൊലീസ് സ്റ്റേഷനിൽനിന്നും മണിപ്പൂർ റൈഫിൾസിൽനിന്നും ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു. 4,000ത്തിൽ പരം ആയുധങ്ങളും വെടിയുണ്ടകളുമാണ് ആൾക്കൂട്ടം കൊള്ളയടിച്ചത്. സമാധാനശ്രമങ്ങൾക്കിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും അഭ്യർത്ഥിച്ചിരുന്നു.