ഇംഫാൽ :സംഘർഷമൊഴിയാതെ മണിപ്പൂർ. പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഒട്ടനവധി വീടുകൾ അഗ്നിക്കിരയാക്കി. നിലവിൽ സംഘർഷവുമായി ബന്ധപ്പെട്ട് നാലായിരത്തിലധികം എഫ്ഐആറുകൾ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കലാപത്തിനിടെ പൊലീസ് സ്റ്റേഷനിൽനിന്നും മണിപ്പൂർ റൈഫിൾസിൽനിന്നും ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു. 4,000ത്തിൽ പരം ആയുധങ്ങളും വെടിയുണ്ടകളുമാണ് ആൾക്കൂട്ടം കൊള്ളയടിച്ചത്. ഇവയിൽ 1,100 എണ്ണം മാത്രമാണ് തിരികെ ലഭിച്ചത്. മരണസംഖ്യ നൂറ്റിപ്പത്തില്‍ അധികമായി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഷ്ട്രീയകക്ഷികള്‍ ഗവര്‍ണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മെയ്തെയ്–കുക്കി വിഭാഗങ്ങളുടെ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മേയ് 3ന് ആരംഭിച്ച സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ കര്‍ഫ്യു ഇളവ് വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഒരുങ്ങുകയാണ് ബിജെപി എംഎല്‍എമാരും വിവിധ സംഘടനാ നേതാക്കളും. കുക്കി ഗോത്രക്കാരിയായ മന്ത്രി നെംച കിപ്ഗെനിന്‍റെ വീടിന് ആള്‍ക്കൂട്ടം ഇന്നലെ തീയിട്ടു. ഗവര്‍ണര്‍ അദ്ധ്യക്ഷയായ സമാധാന സമിതിയില്‍ നിന്ന് പിന്മാറുമെന്ന് മെയ്തെയ് സംഘടന പ്രഖ്യാപിച്ചു.