മണിപ്പൂരിലെ ഏറ്റവും പഴയ സായുധ സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് സമാധാന കരാറിൽ ഒപ്പുവെച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വ്യക്തമാക്കി.
“ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു !! യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്ത പരിശ്രമം പൂർത്തീകരണത്തിന്റെ ഒരു പുതിയ അധ്യായം ചേർത്തു, ”- അമിത് ഷാ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
“മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന താഴ്‌വര ആസ്ഥാനമായുള്ള സായുധ സംഘമായ യുഎൻഎൽഎഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ സമ്മതിച്ചു. ഞാൻ അവരെ ജനാധിപത്യ പ്രക്രിയകളിലേക്ക് സ്വാഗതം ചെയ്യുന്നു, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലുള്ള അവരുടെ യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു, ” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎൻഎൽഎഫും മറ്റ് നിരവധി സായുധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സമാധാന കരാർ നടന്നത്. മണിപ്പൂരിൽ സുരക്ഷാ സേനയ്ക്കും പോലീസിനും സാധാരണക്കാർക്കും നേരെയും ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിലും ഈ സംഘടനകൾ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നിരോധനം.

