കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. വലയില്‍ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവെച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് രാവിലെയാണ് പുലിയെ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് .പെരിങ്ങത്തൂര്‍ പുഴയിലൂടെ ഒഴുകിയാകാം പുലി എത്തിയത് എന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല
വൈകുന്നേരം നാലരയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഒന്നരമണിക്കൂറിലധികം നീണ്ടു. വനംവകുപ്പിന്റെ പ്രത്യേകസംഘം വയനാട്ടില്‍ നിന്നും ഇവിടേക്കെത്തുകയായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസും പോലീസും സംഭവസ്ഥലത്തെത്തി.
കിണറ്റിലെ വെള്ളം മുഴുവൻ പമ്പ് ചെയ്ത് വറ്റിച്ച ശേഷം വലയില്‍ കുരുക്കിയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയര്‍ത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ മയക്കുമരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കുമാറ്റി. പുലിയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ മുത്തങ്ങയിലെത്തിച്ചശേഷം ചികിത്സ നല്‍കും. ആരോഗ്യനില തൃപ്തികരമെങ്കിൽ കാട്ടിലേക്ക് തുറന്നു വിടും.