ദില്ലി : മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജി വച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേൽക്കും. പിന്നോക്ക വിഭാഗത്തില്‍ നിന്നുയര്‍ന്നു വന്ന നേതാവാണ് നായബ് സൈനി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.ഹരിയാനയില്‍ ആകെ 8 ശതമാനം മാത്രമുള്ള ജന വിഭാഗമാണ് സൈനി. 2014ല്‍ നാരായണ്‍ഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎല്‍എ ആയ നായബ് സൈനി, 2016ല്‍ ഹരിയാനയില്‍ മന്ത്രി സഭയിലെത്തി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്ന് എംപിയായി.
ഹരിയാനയില്‍ ജെജെപി (ജൻനായക് ജനത പാര്‍ട്ടി)- ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. അഞ്ച് ജെജെപി എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന റിപ്പോർട്ടും പുറത്തു വന്നു. ഖട്ടാർ കർണാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. അതേസമയം 90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്എല്‍പി) ഒരു എംഎല്‍എയുടേയും പിന്തുണയുള്ളതിനാല്‍ ബിജെപി സര്‍ക്കാരിന് ഭീഷണിയില്ല. സഭയില്‍ പത്ത് സീറ്റുകളാണ് ജെജെപിയ്ക്കുള്ളത്