ലക്നൗ: ജമ്മുകശ്മീരിൽ തീവ്രവാദികൾ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. നിരപരാധികളായ പൗരന്മാരുടെ
നിരപരാധികളായ പൗരന്മാരുടെ കൊലപാതകങ്ങളെ ന്യായീകരിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് മനോജ് സിൻഹ ശക്തമായ താക്കീതും നൽകി. ഷോപ്പിയാനിൽ അടുത്തിടെ നടന്ന കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിൽ നീതി ലഭിക്കും വരെ ഇത്തരം പ്രവൃത്തികൾ തുടരുമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനോജ് സിൻഹയുടെ ഇത്തരത്തിലെ മുന്നറിയിപ്പ്.
‘സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ ഞങ്ങൾ നിരീക്ഷിക്കുന്നു. ചില ആളുകൾ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി നിരപരാധികളായ പൗരന്മാരുടെ കൊലപാതകങ്ങളെ ന്യായീകരിക്കുന്നു. പ്രസ്താവനകളിലൂടെയോ പ്രവൃത്തികളിലൂടെയോ ആരെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയെ അപകടപ്പെടുത്തുന്നുണ്ടെങ്കിൽ അവർക്കെതിരെ നിയമം അനുസരിച്ച് ശക്തമായ നടപടിയെടുക്കും’ എന്നാണ് മനോജ് സിൻഹ പറഞ്ഞത്. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പുരൺ കൃഷൻ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ വിവാദ പ്രസ്താവന. ‘നീതി ലഭിക്കുന്നത് വരെ കശ്മീരിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഒരിക്കലും അവസാനിക്കില്ല. കൊലപാതകങ്ങൾ തുടർന്നു കൊണ്ടിരിക്കും. ആർട്ടിക്കിൾ 370 നിലനിൽക്കുന്നതിനാലാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നതെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. എന്തുകൊണ്ടാണ് കൊലപാതകങ്ങൾ നിർത്താൻ കഴിയാത്തത്? ആരാണ് ഉത്തരവാദി?’ എന്നാണ് അബ്ദുള്ള പറഞ്ഞത്.

