Monday, December 22, 2025

ചെസ് ലോകകപ്പിൽ ഫൈനൽ പോരാട്ടത്തിന് മുന്നേ പ്രഗ്നാനന്ദയ്ക്ക് മുന്നിൽ തകർന്ന് വീണത് ഒട്ടനവധി റെക്കോർഡുകൾ! ഭാരതത്തിന്റെ അത്ഭുത ബാലനെ ആശ്ചര്യത്തോടെ നോക്കിക്കണ്ട് ലോകം; ഫൈനലിൽ നേരിടുക ലോക ഒന്നാം നമ്പര്‍ താരം നോർവെയുടെ മാഗ്നസ് കാള്‍സനെ

ബകു :ചെസ് ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച് പുതു ചരിത്രമെഴുതി ഇന്ത്യൻ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. ഇന്നലെ നടന്ന സെമിഫൈനലിൽ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തറപറ്റിച്ചത്. ഇതോടെ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രഗ്നാനന്ദ ചരിത്രത്തിലേക്ക് നടന്ന് കയറി . ലോക ഒന്നാം നമ്പര്‍ താരം നോർവെയുടെ മാഗ്നസ് കാള്‍സനെയാകും പ്രഗ്നാനന്ദ ഫൈനലിൽ നേരിടുക.

ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരവും പ്രഗ്നാനന്ദയാണ്. ക്വാര്‍ട്ടറില്‍ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ സെമിഫൈനലിലേക്ക് മുന്നേറിയത്. ടൈബ്രേക്കറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് സഹതാരവും ഉറ്റതോഴനുമായ അര്‍ജുനെ പ്രഗ്നാനന്ദ മറികടന്നത്.

2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത ലഭിക്കുക.

കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ മാദ്ധ്യമ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നാലെ മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയതോടെ ലോകശ്രദ്ധ ഇന്ത്യയുടെ ഈ അത്ഭുത ബാലന് നേരെ തിരിഞ്ഞു. 2013 ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 വിഭാഗത്തില്‍ കിരീടം നേടിയ പ്രഗ്നാനന്ദ ഏഴാമത്തെ വയസ്സില്‍ ഫിഡെ ‘മാസ്റ്റര്‍’ പദവി നേടി. 2015 ല്‍ അണ്ടര്‍ 10 കിരീടം നേടി. 2016 ല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി പ്രഗ്നാനന്ദ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോൾ ഇന്ത്യൻ അത്ഭുത ബാലന്റെ പ്രായം 10 വയസ്സും 10 മാസവുമായിരുന്നു. പിന്നാലെ 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രഗ്നാനന്ദ ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ പദവിയും നേടി.

Related Articles

Latest Articles