കൊല്ലം: സംസ്ഥാനത്ത് കടുത്ത വേനലും ചൂടും കൂടി വരികയാണ്.താങ്ങാനാവാത്ത ചൂടിൽ തണുപ്പ് ലഭിക്കാനായി കിഴക്കന്‍ മേഖലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുകയാണ്.നീരൊഴുക്ക് കുറഞ്ഞതോടെയാണ് സഞ്ചാരികൾ ഒഴുകിയെത്തുന്നത്.നീരൊഴുക്ക് കുറഞ്ഞെങ്കിലും അപകട സാധ്യത വളരെ ഏറെയാണ്.അപകടങ്ങള്‍ പതിവായതോടെ സഞ്ചാരികള്‍ കനാലുകളില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കിയിരിക്കുകയാണ്.കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്റേയും സ്റ്റെപ്പ് വാട്ടര്‍ ഫാള്‍ളിന്റേയും വീഡിയോ എടുത്ത് യൂടൂബര്‍മാര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കിട്ടത്തോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.
കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ആളുകള്‍ എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്റെ മുകളിലൂടെ ചിലര്‍ നടക്കുന്നതും പതിവായി. മദ്യപിച്ചെത്തുന്നവരും പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെ സ്റ്റെപ് വാട്ടര്‍ ഫാള്‍സിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷന്‍ വകുപ്പ് കെട്ടിയടച്ചു. കനാലില്‍ സഞ്ചാരികള്‍ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണെന്ന്് അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലേക്ക് പോകും പോലെ സദാനന്ദപുരത്തെ കനാലിലേക്ക് ഇനി ആരും എത്തേണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും പലരും ചെറുതും വലുതുമായ അപകടത്തില്‍ പെടുന്നതും പതിവാണ്.