തിരുവനന്തപുരം: സംസ്ഥാനത്ത് ക്രുത്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ജല സംഭരണികൾ ഉൾപ്പടെ വരൾച്ചയുടെ ഭീഷണിയിലാണ്. . ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് പെയ്തത്. കാലവര്‍ഷത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 42 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയില്‍ 59, വയനാട്ടില്‍ 54, കോഴിക്കോട് 52 ശതമാനം വീതം മഴയുടെ അളവില്‍ കുറവുണ്ട്. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറില്‍ 43 ശതമാനവും മാത്രമാണുള്ളത്.
പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത താപതരംഗമായ എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്നാണ് കാലാവസ്ഥയുടെ വിലയിരുത്തൽ. ഓണത്തിന് മുമ്പ് സംസ്ഥാനത്ത് നേരിയ മഴയ്‌ക്കേ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.