ന്യൂഡല്‍ഹി : നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിൽ ഇന്നുച്ചയ്ക്ക് 2.25 ന് ആദ്യ ഭൂചലനവും 2.51 ന് രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6ഉം രണ്ടാമത്തേത് 6.2ഉം തീവ്രതയാണ് രേഖപ്പെടുത്തിയത്. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി. ചൈനയിലും പ്രകമ്പനമുണ്ടായെന്ന റിപ്പോർട്ടും പുറത്തു വന്നു.
ഭൂമി കുലുക്കത്തിൽ ഭയചകിതരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഢവ്യ അടക്കമുള്ളവര്‍ നിര്‍മാണ്‍ ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾപുറത്തുവന്നിട്ടുണ്ട്.