കൊച്ചി :കൊച്ചിയിൽ വൻ ലൈസൻസ് തട്ടിപ്പ്. മലയാളം വായിക്കാനറിയാത്ത ഇതര സംസ്ഥാനക്കാർ വ്യാപകമായി പരീക്ഷ പാസായതോടെയാണ് തട്ടിപ്പ് നടന്നതാണെന്ന വിവരം പുറത്തറിയുന്നത്. മലയാളം അറിയാത്തവർക്ക് ലേണേഴ്സ് ലൈൻസ് ലഭിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമ്മീഷണർ.കോവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ഉണ്ടാവാൻ കാരണമെന്നാണ് കണ്ടെത്തൽ.
നോർത്ത് പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്ന ആൾക്കും ലേണേഴ്സ് ലൈസൻസ് കിട്ടിയിരുന്നു. ഡ്രൈവിംഗ് സ്കൂളുകൾ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐപി അഡ്രസ്സിൽ നിരവധി പേർ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവർക്കെതിരെ പൊലീസ് കേസ് അടക്കം ഉണ്ടാകുമെന്നാണ് വിവരം