തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സർക്കാരിനെതിരെ വീണ്ടും അമ്പെയ്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായി പിഎ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം, അല്ലെങ്കില്‍ പണം വാങ്ങിയിട്ടില്ലെന്ന് പറയണം. എല്ലാം സുതാര്യമാണെന്ന് പറയുന്നവര്‍ ഇക്കാര്യം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
2016-17ല്‍ വരുമാനമായി 8,25,708 രൂപയാണ് ആദായനികുതി റിട്ടേണില്‍ കാണിച്ചത്. 2017-18ല്‍ 10,42,864 രൂപയും 2018-19ല്‍ 22 ലക്ഷം രൂപയും 2019-20ല്‍ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞടുപ്പ് സത്യവാങ് മൂലത്തില്‍ കാണിച്ചില്ലെന്ന് വെളിപ്പെടുത്തണമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ മക്കള്‍ക്കു ബിസിനസ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നില്ല. എന്നാല്‍ ബിസിനസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഇടപാടുകളില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ വീണ തയാറാകണം.നിയമസഭയില്‍ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ തന്നെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.