തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പ്രതികരിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തെത്തിയതോടെ ശക്തമായി പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. വിജിലന്‍സ് കേസ് കൊണ്ടു തന്നെ വേട്ടയാടാമെന്ന് കരുതേണ്ടെന്നും സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും കേസിനെ താന്‍ ഭയപ്പെടുന്നില്ലെന്നും ഇനിയങ്ങോട്ട് യുദ്ധത്തിന്റെ നാളുകളാണെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. നീതി നിഷേധത്തിനെതിരെ വയറില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയുടെ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെ പിന്തുണയോടെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടും. സര്‍ക്കാര്‍ അധികാരത്തെ പരിചയാക്കുകയാണ്. ഈ സര്‍ക്കാരിന്റെ തെറ്റായ കാര്യങ്ങള്‍ ചുണ്ടിക്കാണിക്കുന്ന ആരെയും അവര്‍ വേട്ടയാടും. താന്‍ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എല്ലാ ഏജന്‍സികളും സര്‍ക്കാരിന്റെയും പിണറായിയുടെ സുഹൃത്തായ മോദിയുടെയും കൈകളിലാണ്. അവര്‍ അന്വേഷിക്കട്ടെയെന്നും മാത്യ കുഴല്‍നാടന്‍ പറഞ്ഞു.