തൃശ്ശൂര്‍ : രാജി വെച്ച എം സി ജോസഫൈൻ മുൻപൊരിക്കൽ പറഞ്ഞിരുന്നു, തന്റെ പാർട്ടി പോലീസുമാണ് കോടതിയുമാണ് എന്ന് . അത് അക്ഷരാർത്ഥത്തിൽ സത്യമെന്നു തെളിയിക്കുകയാണ് അവർ രാജിവെച്ചതിനു ശേഷമുള്ള സംഭവങ്ങൾ . സഖാക്കൾ പ്രതികളായ പീഡന കേസുകൾ മല വെള്ളപാച്ചിൽ പോലെ പുറത്തെത്തുകയാണിപ്പോൾ . അവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നപ്പോൾ ഇത്തരം കേസുകൾ ഒതുക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻ
കഴിഞ്ഞ ദിവസമാണ് വടകരയിൽ ഒരു വീട്ടമ്മയെ പീഡിപ്പിച്ച രണ്ടു സിപിഎം നേതാക്കളെ പറ്റിയുള്ള പരാതി പോലീസ് കേസായത് ,തുടർന്ന് നിരവധി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത് . എന്നാലിപ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ഒളിമ്പ്യന്‍ മയൂഖ ജോണിയാണ് .
തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഒളിമ്പ്യന്‍ മയൂഖ ജോണി. സംഭവം നടക്കുന്നത് 2016ലാണ്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് മയൂഖ പറഞ്ഞു. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
പീഡനം സംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പോലീസില്‍ നിന്ന് ഉണ്ടായത്. വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ പറഞ്ഞു.
ഏറ്റവും മോശപ്പെട്ട രീതിയിലുള്ള പീഡനമാണ് നടന്നതെന്നും, പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്ത ശേഷം നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സാമ്പത്തിക രാഷ്ട്രീയ പിന്‍ബലവുമുളള വ്യക്തിയാണ് പ്രതിയെന്നും ഇയാള്‍ സ്വാധീനം ഉപയോഗിച്ച് നടപടികള്‍ വൈകിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു. ഇതിനെല്ലാം കൂട്ടുനിൽക്കുകയായിരുന്നു ജോസഫൈന്‍ എന്നും അവർ ആരോപിച്ചു.

