തിരുവനന്തപുരം :കാര്യവട്ടം ഏകദിന മത്സരത്തിൽ ടിക്കറ്റിന് നികുതി നിരക്ക് വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചാണെന്നും വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞതെന്നും മേയർ ന്യായീകരിച്ചു.പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ മത്സരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്നാണ് മേയർ പറയുന്നത്.
നാൽപതിനായിരത്തോളം സീറ്റുകളുള്ള സ്‌റ്റേഡിയത്തിൽ വെറും ഏഴായിരം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു നിരക്ക് വർദ്ധനവിനോട് കായിക മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചത്. ബിസിസിഐ നിശ്ചയിച്ചിരുന്ന ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമായിരുന്നു. ജിഎസ്ടിയും കോർപറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാർജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായി ഉയർന്നിരുന്നു.