കാബുള്‍ : അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍ വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്നാണ് താലിബാൻ വിശദീകരണം. സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനവും സര്‍ക്കാരിതര സംഘടനകളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്കും ആഗോളതലത്തിൽ വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.
ഇസ്‌ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാന്‍ അറിയിച്ചു. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള വ്യക്തമാക്കി. ശരിയ നിയമപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില്‍ അതിനെതിരായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള ആവശ്യപ്പെട്ടു.