ദില്ലി: റഷ്യൻ യുദ്ധത്തിൽ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് 24 കാരിയായ പൈലറ്റ്. കൊല്‍ക്കത്തയില്‍ നിന്നുള്ള മഹാശ്വേത ചക്രവര്‍ത്തിയാണ് ഇപ്പോൾ താരം. നാല് വര്‍ഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റാണ് മഹാശ്വേത.
തുടർന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രെയ്നില്‍ കുടുങ്ങിയ 800-ലധികം വിദ്യാര്‍ഥികളെയാണ് ആറ് വിമാനങ്ങളിലായി നാട്ടിലെത്തിച്ചത്. മാത്രമല്ല തന്‍റെ ചെറിയ പ്രായത്തില്‍ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യന്‍ പൗരന്‍മാരെ രക്ഷിക്കാന്‍ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്ന് മഹാശ്വേത പറഞ്ഞു.
അതേസമയം ദിവസവും 14 മണിക്കൂറോളം എയര്‍ബസ് എ 320 വിമാനം പറത്തേണ്ടി വവന്നിരുന്നതായും, എന്നാൽ വിദ്യാര്‍ഥികളെ ഭയാനകരമായ സാഹചര്യത്തില്‍ നിന്നും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതോര്‍ത്ത് ജോലി ഭാരം കാര്യമാക്കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തതറിയിച്ച് താന്‍ ജോലി ചെയ്തിരുന്ന എയര്‍ലൈനില്‍ നിന്നും രാത്രി വൈകിയാണ് കോള്‍ ലഭിച്ചത്. ഇതിനു പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ പാക്ക് ചെയ്ത് ദൗത്യത്തിന്‍റെ ഭാഗമാകുകയായിരുന്നു. മാത്രമല്ല ഉത്തര്‍പ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാന്‍ അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ മഹാശ്വേത കോവിഡ് കാലത്തെ വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു.