വർക്കല തീപിടുത്തത്തിൽ മരിച്ച അഞ്ചംഗകുടുംബത്തിന് നാട് യാത്രമൊഴി നൽകി. സംസ്കാര ചടങ്ങുകൾ അയന്തിയിലെ വീട്ടുവളപ്പിൽ നടന്നു. പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. പ്രതാപൻ്റെയും ഭാര്യ ഷേർളിയുടേയും ഇളയമകൻ അഹിലിൻ്റെയും മൃതദേഹങ്ങൾ തൊട്ടടുത്ത് തന്നെ സംസ്കരിച്ചു.
പ്രതാപന്റെ മൂത്തമകൻ രാഹുലിൻറെ വീടിനുമുന്നിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. തുടർന്ന് രാവിലെ പത്ത് മണിയോടെ പ്രതാപന്റെ പച്ചക്കറി കടയ്ക്ക് മുമ്പിൽ പൊതുദർശനമുണ്ടായിരുന്നു. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അയന്തിയിലേക്ക് എത്തിച്ചിരുന്നു. രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി. മരിച്ച അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം അഭിരാമിയുടെ വീട്ടിൽ രാവിലെ പൊതുദർശനത്തിന് വച്ചതിന് ശേഷം അയന്തിയിലേക്ക് എത്തിച്ച് മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കുകയായിരുന്നു. അപകടം നടന്ന വീടിന് സമീപമാണ് ചിത ഒരുക്കിയത്.
മാർച്ച് 8 ന് പുലർച്ചെയായിരുന്നു വർക്കലയിൽ ചെറുന്നിയൂരിൽ വീടിന് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി(52), മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെയും മൂത്തമകൻ നിഖിലിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിഖിലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു.