തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് (Christmas) ക്രിസ്തുമസ്. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തിലാണ്. കോവിഡ് മഹാമാരി സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് നല്ലതെങ്കിലും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ ആഘോഷങ്ങള്‍ നടത്താവുന്നതാണ്.
25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു.വിദ്വേഷം നിറഞ്ഞ മനസുകള്‍ക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാത്തോലിക്കാ ബാവ പറഞ്ഞു.
ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനം. അതേസമയം ക്രിസ്മസ് പലടത്തും പല തീയതികളിലാണ് ആഘോഷിക്കുന്നത്. കത്തോലിക്കർ,പ്രൊട്ടസ്റ്റന്റുകൾ,ഗ്രീക്ക് ഓർത്തഡോക്‌സ് സഭ,റുമേനിയൻ ഓർത്തഡോക്‌സ് സഭ തുടങ്ങിയർ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബർ 25 നാണ്. റഷ്യൻ,സെർബിയൻ,മാസിഡോണിയൻ,,ജോർജിയൻ യുക്രേനിയൻ ഓർത്തഡോക്‌സ് സഭകൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെങ്കിലും ജർമനിയിൽ നിന്ന് വന്നതാണെന്ന് ചരിത്രം പറയുന്നു.