മിഗ് ജൗമ് ചുഴലിക്കാറ്റ് കര തൊട്ടതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശ് . നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. നിലവിൽ മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. വേഗത വരും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളം കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. സംസ്ഥാനം കനത്ത കൃഷിനാശത്തെയും അഭിമുഖീകരിക്കുകയാണ്. സംസ്ഥാനത്തുടനീളം 211 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജമാക്കി. ഈ ക്യാമ്പുകളില്‍ നിലവിൽ 9500 പേരാണുള്ളത്.
പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം, തിരുപ്പതി, രാജമുണ്‍ട്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിർത്തി വച്ചു. മൂന്ന് വിമാനത്താവളങ്ങളിലെ 51 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നൂറോളം ട്രെയിൻ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദുരിതാശ്വാസത്തിനായി എല്ലാ വകുപ്പുകളിലെയും എല്ലാ ഉദ്യോഗസ്ഥരോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.