ഊട്ടി: രാജ്യത്തെ ഞെട്ടിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും(bipin rawat) ഭാര്യ മധുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ പതിമൂന്ന് പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ ഉടൻ ഉണ്ടാകും.
അതേസമയം ഭൂരിപക്ഷം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് 80 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും ഉന്നതനായ സൈനിക ഉദ്യോഗസ്ഥനായ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം നാളെയേ ഉണ്ടാകൂ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. രാജ്യം മുഴുവൻ ബിപിൻ റാവത്തിന്റെയും ചികിത്സയിൽ തുടരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും സുഖപ്രാപ്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്ററിൽ രേഖപ്പെടുത്തി.
കൂടാതെ സൈനിക മേധാവിയുടെ കുടുംബാഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിര്യാണത്തിൽ അനുശോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെയാണ് റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് കൂടി അപകടത്തിൽ മരിച്ചതായ വിവരം പുറത്തുവന്നത്.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും മധുലിക റാവത്തും കൂടാതെ ബ്രിഗേഡിയർ എഎസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ.കെ ഗുർസേവക് സിംഗ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.