തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിതാവ് ഉപേക്ഷിച്ചു പോയ പെൺകുട്ടി രോഗിയായ മാതാവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഈ സാഹചര്യം മുതലെടുത്ത്, പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതിന് പിന്നാലെ, നിരവധി പേർക്ക് കാഴ്ച വെക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.കേസിൽ പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ 15 ലധികം ആളുകൾ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേർക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം, വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.എന്നാൽ പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണ് പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള നടപടി തൊടുപുഴ പോലീസ് ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്രതികളെന്ന് പറയപ്പെടുന്ന 15 പേര്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റൊരു സൂര്യനെല്ലി മോഡൽ പീഡന പരമ്പരയാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.