ദില്ലി: വടക്കൻ ദില്ലിയിൽ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അടച്ചിട്ട കടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
ഈ മാസം 12നാണ് 14 കാരിയെ വീട്ടില്‍ നിന്ന് കാണാതായത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും തിരച്ചില്‍ ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സനോത് ഗ്രാമത്തിലെ കടക്കാരന്‍ ഝാന്‍സിയില്‍ നിന്ന് എത്തിയപ്പോഴാണ് അയാളുടെ കടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ചാണക ചാക്കുകള്‍ക്ക് കീഴില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കടയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ ഒളിവില്‍ പോയിരുന്നു.