Thursday, January 1, 2026

ഗുലാബ് ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ മത്സ്യബന്ധ ബോട്ട് കാസർകോട് തിരിച്ചെത്തി; വള്ളത്തിലെ ആറുപേരും സുരക്ഷിതര്‍

കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിൽ പരക്കെ മഴ (Heavy Rain) തുടരുകയാണ്. ശക്തമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തീർത്തും ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെയും ഇന്നുമായുണ്ടായ കനത്ത മഴയിലും കാറ്റിലും കാണാതായ വള്ളം തിരിച്ചെത്തി. കാസര്‍കോട് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരിച്ചെത്തിയത്.

ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. അതിനിടെ, കേരളത്തില്‍ മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം ഗുലാബ് ചുഴലിക്കാറ്റ് മൂലം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ഇടത്ത് യെല്ലോ അലർട്ട് എന്നിങ്ങനെയാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കേരള- ലക്ഷ്വദീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

നിലവിൽ മണിക്കൂറിൽ 75മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഗഞ്ചൻ , ഗഞ്ചപട്ടി, കണ്ഡമാൽ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളിൽ 48 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. അതേസമയം മൂന്ന് മരങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Related Articles

Latest Articles