കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. തുടർന്ന് പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പ്പിച്ചു. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ആശുപത്രിയുടെ സമീപത്തെ ഹോട്ടലിൽ നിന്നാണ് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് നാലോടെ നഴ്‌സിന്‍റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പരിശോധിക്കണമെന്നും അറിയിച്ചാണ് സ്ത്രീ കുഞ്ഞിനെ വാങ്ങിയത്.
അരമണിക്കൂര്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് യുവതി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താന്‍ ആയത്. പിന്നാലെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം ഊർജിതമാക്കി. ഒരു മണിക്കൂറിനൊടുവിലാണ് അടുത്തുള്ള ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാര്‍ കയ്യടിയോടെയാണ് വരവേറ്റത്. ഇടുക്കി വണ്ടിപ്പരിയാർ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാൻ ശ്രമം നടത്തിയത്. മെഡിക്കല്‍ കോളജ് കോമ്പൗണ്ടിന് പുറത്തുള്ള ഹോട്ടലിന് സമീപത്തു വച്ചാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന വിവരം ലഭിച്ചിട്ടില്ല. കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണമാണ് കുഞ്ഞിനെ അതിവേഗം കണ്ടെത്താനായത്.

