മാനന്തവാടി : മിഷന്‍ മഖ്‌ന വൈകുന്നു. കൊലയാളി കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യസംഘം ആനയുടെ 100 മീറ്റര്‍ അടുത്ത് വരെയെത്തിയെങ്കിലും ആന തുടർച്ചയായി സ്ഥാനം മാറുകയാണ്. ആനയെ വളഞ്ഞ് അനുകൂല സാഹചര്യം ഒരുക്കിയ ശേഷം മാത്രമാകും ദൗത്യസംഘം മയക്കുവെടി വയ്ക്കുക. ദൗത്യത്തിനായി നാല് കുങ്കി ആനകളും സജ്ജരാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്.200 അംഗദൗത്യസംഘമാണ് വനത്തില്‍ തുടരുന്നത്. വൈകുന്നേരത്തിനുള്ളില്‍ ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
റവന്യു,പോലീസ് സന്നാഹങ്ങള്‍ വനത്തിന് പുറത്ത് സജ്ജരായി നില്‍ക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരംവരെ മണ്ണുണ്ടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. കാട്ടില്‍വെച്ച് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കുങ്കികളുടെ സാന്നിധ്യം കൂടി മനസ്സിലാക്കിയതോടെ ആന ഓടി മറയുകയും ചെയ്തു. . പിന്നീട് റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചെങ്കിലും ആനയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ദൗത്യം തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു. വനംവകുപ്പ് സംഘം ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാത്രിയില്‍ ആനയെ നിരീക്ഷിക്കാന്‍ വനപാലകരെ നിയോഗിക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.