പാറ്റ്‌ന : നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാർ ബിഹാറിൽ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയിൽ 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നതെങ്കിലും 130 അംഗങ്ങളുടെ പിന്തുണ നേടിയാണ് സർക്കാർ വിശ്വാസം നേടിയത്. പ്രതിപക്ഷ നിരയിലെ മൂന്ന് ആർജെഡി എംഎൽഎമാരും അനുകൂലമായി വോട്ടു ചെയ്തത് സർക്കാരിന് നേട്ടമായി. പ്രതിപക്ഷ അംഗങ്ങൾ വിശ്വാസവോട്ടെടുപ്പു ബഹിഷ്കരിച്ചതിനാൽ 130–0 എന്ന നിലയിലാണ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്.
ബിജെപിക്ക് 78, ജെഡിയു–45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണ് ബിഹാർ നിയമസഭയിലുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്. ആർജെഡി – കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്.
അതെ സമയം സ്പീക്കർ അവധ് ബിഹാരി ചൗധരിയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായി. 112 നെതിരെ 125 വോട്ടുകൾക്കാണ് സ്പീക്കർക്കെതിരായ പ്രമേയം പാസായത്. സർക്കാർ മാറിയിട്ടും തൽസ്ഥാനത്തു തുടർന്നതിനെ തുടർന്നാണു സ്പീക്കർ വിശ്വാസ വോട്ടെടുപ്പു നേരിടേണ്ടി വന്നത്.