മുംബൈ : അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് നടപടി നേരിടുന്ന അസി.കളക്ടര്‍ പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പൂനെ ട്രാഫിക് പോലീസ്. സ്വകാര്യ ആഡംബര കാറില്‍ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാരിന്റെ ബോര്‍ഡ് വെയ്ക്കുകയും ചെയ്ത വാഹനമാണ് പിടിച്ചെടുത്തത്. 21 ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട് .സംഭവം വലിയ വിവാദമായതിന് പിന്നാലെ പൂജ ഖേദ്കറെ സ്ഥലം മാറ്റിയിരുന്നു. നടപടികൾ വ്യക്തമാക്കി ട്രാഫിക് പോലീസ് നോട്ടീസ് നൽകിയതിന് പിന്നാലെ ഇന്നലെ രാത്രി ഖേദ്കറിന്റെ ഡ്രൈവർ വാഹനത്തിന്റെ താക്കോൽ കൈമാറി. വാഹനത്തിന്റെ ഉടമസ്ഥരോട് കാറിന്റെ രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല എന്നാണ് വിവരം.
നേരത്തെ പൂജ സമർപ്പിച്ചിരുന്ന ജാതി സർട്ടിഫിക്കറ്റിനെച്ചൊല്ലിയും ഇവർ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിനെ സംബന്ധിച്ചും പരാതികളുണ്ടായി. തുടർച്ചയായി ആരോപണങ്ങളുയർന്നതോടെ പൂജയ്ക്കെതിരേ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പ്രൊബേഷന്‍ കാലയളവില്‍ സര്‍ക്കാര്‍ നല്‍കാത്ത പലസൗകര്യങ്ങളും അസി. കളക്ടര്‍ ഉപയോഗിച്ചിരുന്നതായാണ് ആരോപണം.അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ചേംബര്‍ കൈയേറിയതിലും പൂജയ്‌ക്കെതിരേ അന്വേഷണമുണ്ടായിരുന്നു. പൂജയുടെ കാറിനെച്ചൊല്ലിയും ഓഫീസിലെ നടപടികളെക്കുറിച്ചും വിവാദമുയര്‍ന്നതോടെ പൂണെ കളക്ടര്‍ സുഹാസ് ദിവസെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

