ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിൽ ചൊവ്വാഴ്ച (ജനുവരി 4) വൈകുന്നേരം മനോഹർപൂർ മണ്ഡലത്തിലെ മുൻ ബിജെപി എംഎൽഎ ഗുർചരൺ നായക്കിനെ അജ്ഞാത മാവോയിസ്റ്റുകൾ ആക്രമിച്ചു. നായക് ഫുട്ബോൾ മത്സരം കാണാൻ പോയ ചൈബാസയിലെ ജിൽറുവാൻ ഗ്രാമത്തിൽ സായുധരായ നൂറോളം മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റുകളുടെ ആക്രമണം മനസ്സിലാക്കിയ അദ്ദേഹത്തിന്റെ അംഗരക്ഷകരിൽ ഒരാൾ അദ്ദേഹത്തെ സുരക്ഷിതമായി സോൻഹുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,പക്ഷെ മാവോയിസ്റ്റുകൾ എംഎൽഎയുടെ രണ്ട് അംഗരക്ഷകരെ ക്രൂരമായി കൊലപ്പെടുത്തി. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.സ്ഥലത്ത് നിന്ന് അംഗരക്ഷകരുടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ കൊള്ളയടിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുംമുമ്പ് കൊള്ളയടിച്ച ആയുധങ്ങളുമായി മാവോയിസ്റ്റുകൾ സ്ഥലംവിട്ടതോടെ പ്രദേശമാകെ തിരച്ചിൽ ശക്തമാക്കി. ഒരു അംഗരക്ഷകന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു, മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. മുൻ ബി.ജെ.പി എം.എൽ.എ ഗുർചരൺ നായക് നേരത്തെ തന്നെ മാവോയിസ്റ്റുകളുടെ ലക്ഷ്യമായിരുന്നു, എം.എൽ.എ ആയിരുന്ന കാലത്ത് രണ്ട് തവണ ആക്രമിക്കപ്പെട്ടു. മാവോയിസ്റ്റുകളുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.