തിരുവനന്തപുരം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പ്രതികരണം ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി. ചോദ്യം ചോദിച്ചപ്പോൾ തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
“എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ” എന്ന് ആക്രോശിച്ച എംഎം മണി മേലാൽ എന്‍റെ വീട്ടിൽ വന്ന് കയറി വന്ന് ശല്യം ചെയ്യരുതെന്നും പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ വെച്ചായിരുന്നു മാധ്യമ പ്രവർത്തകർക്ക് നേരെ പരുഷമായി സംസാരിച്ചത്.
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.