മലപ്പുറം : കീഴ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. സംഭവത്തിൽ ഒൻപതുപേർ പൊലീസ് പിടികൂടി. രാജേഷ് മൻജി മോഷണത്തിനെത്തിയപ്പോൾ പിടികൂടി മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും പോലീസിനോട് വെളിപ്പെടുത്തി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം രാജേഷ് മൻജിയെ മർദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി.
വെള്ളിയാഴ്ച രാത്രി ഇയാൾ മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വഴുതി വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ രാജേഷിന്റെ പോസ്റ്റുമോർട്ടത്തിൽ ദേഹമാസകലം പരിക്കേറ്റതായി വ്യക്തമായി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. തുടർന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്തത്. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

