കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ (Models Death) മരിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനാണ് ഒന്നാം പ്രതി. കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ, നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
സൈജു തങ്കച്ചന്‍ അമിത വേഗത്തില്‍ മോഡലുകളുടെ കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണം എന്നാണ് കുറ്റപത്രത്തിലുള്ളത്.മോഡലുകളുടെ വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നതും അപകടത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടലിൽ എത്തിയ അൻസി കബീറിനോടും അഞ്ജനയോടും രാത്രി അവിടെ താമസിക്കാൻ ഇവർ ആവശ്യപ്പെട്ടു. മദ്യവും വാഗ്ദാനം ചെയ്തു. ദുരുദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തത്. ഹോട്ടലിൽ താമസിക്കാനുള്ള ക്ഷണം മോഡലുകൾ നിരസിച്ചു. നമ്പർ 18 ഹോട്ടലിലെ 5 ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് അന്‍സി കബീര്‍ ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം.

