ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് രാഷ്ട്രഋഷിയാണെന്നടക്കം പ്രശംസ നടത്തിയ ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനേസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് വധഭീഷണി. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ചതിനാണ് അഹമ്മദ് ഇല്യാസിക്ക് നേരെ വധ ഭീഷണി ഉണ്ടായത്. അദ്ദേഹത്തിന്റെ പരാതിയില്‍ തിലക് മാര്‍ഗ് പോലീസ് കേസ് എടുത്തു.
ഇംഗ്ലണ്ടില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. നീ നരകത്തിലെ തീക്കൊള്ളിയാകുമെന്നും ഇതില്‍ നിന്നും ഒരിക്കലും അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 22ന് കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ മസ്ജിദില്‍ എത്തി മോഹന്‍ ഭാഗവത് ഉമര്‍ അഹമ്മദ് ഇല്യാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം മോഹന്‍ ഭാഗവതിനെ രാഷ്ട്ര ഋഷിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ചില മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഇല്യാസിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതായി പറയുന്നു. ദല്‍ഹിയിലെ പള്ളിയില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഇന്ന് എന്റെ ക്ഷണപ്രകാരം മോഹന്‍ ഭഗവത് ജി സന്ദര്‍ശിച്ചു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ നിന്ന് ഒരു നല്ല സന്ദേശം ലഭിച്ചു. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും ഉമര്‍ അഹമ്മദ് ഇല്യാസി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞിരുന്നു . തമോഗുണം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അക്രമസ്വഭാവം അധികമുള്ള ആഹാരം കഴിക്കുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിൽ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വ്യക്തിത്വവികാസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
നിങ്ങൾ തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ, അത് നിങ്ങളെ തെറ്റായ മാർഗത്തിലേക്ക് നയിക്കും. തമോഗുണമുള്ള ഭക്ഷണം കഴിക്കരുത്. ക്രമസ്വഭാവത്തിന് വഴിവെക്കുന്ന ഭക്ഷണം കഴിക്കരുത്. മോഹൻ ഭഗവതിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മാംസാഹാരങ്ങൾ ഉൾപ്പെടുന്നത് തമോഗുണഭക്ഷണ പട്ടികയിലാണ്. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള മാംസാഹാരികളെ താരതമ്യം ചെയ്തും അദ്ദേഹം സംസാരിച്ചു. ലോകത്തെവിടെയും ഉള്ളതുപോലെ മാംസാഹാരം കഴിക്കുന്നവർ ഇവിടെയുമുണ്ട്. പക്ഷേ, ഇവിടെ മാംസാഹാരം കഴിക്കുന്നവർ അതിന് ചില സംയമനങ്ങൾ പാലിക്കുന്നുണ്ട്, ചില നിയമങ്ങൾ സ്വയം പിന്തുടരുന്നുണ്ട്. ശ്രാവൺ മാസത്തിൽ ഇവിടെയുള്ളവർ മാംസാഹാരം കഴിക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവർ മത്സ്യമാംസാദികൾ കഴിക്കില്ല. അദ്ദേഹം പറഞ്ഞു. രാജ്യം നവരാത്രി ആഘോഷങ്ങളിലായിരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. നവരാത്രിക്ക് നോമ്പു നോൽക്കലും ഉപവാസവും മാംസാഹാരം വർജിക്കലും പതിവാണ്.
ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ് എന്നും മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. ശ്രീലങ്കയെയും മാലിദ്വീപിനെയും പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ചത് ഇന്ത്യയാണ്. മറ്റ് രാജ്യങ്ങൾ അപ്പോൾ അവരുടെ കച്ചവടതന്ത്രങ്ങൾ നടപ്പാക്കാനാണ് നോക്കിയത്. എന്താണ് ഇന്ത്യ ചെയ്യുന്നത്? ആത്മീയതയിലൂന്നി ജീവിക്കാനാണ് സ്വന്തം ജീവിതം കൊണ്ട് ഇന്ത്യ കാണിച്ചുകൊടുക്കുന്നത്. അഹംഭാവം ഒഴിവാക്കിയുള്ള ജീവിതശൈലിയാണതെന്നും മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു