തിരുവനന്തപുരം:ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് തത്വമയി നെറ്റ് വർക്ക് ഒരുക്കിയ തിരുവാഭരണഘോഷയാത്രയുടെ തത്സമയ കാഴ്ച കണ്ടത് അരക്കോടിയിലേറെ പേർ .81 രാജ്യങ്ങളിൽ നിന്നായി 51,45,892 പേരാണ് ഈ തത്സമയകാഴ്ചയുടെ പ്രേക്ഷകരായത് എന്ന് ഗൂഗിൾ ,യൂട്യൂബ് ,ഫേസ്ബുക് ,ഡെയിലി ഹണ്ട് തുടങ്ങിയ വിവിധ പ്ലാറ്റ് ഫോമുകൾ നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു .തുടർച്ചയായ നാലാം വർഷമാണ് തത്വമയി നെറ്റ് തിരുവാഭരണയാത്രയുടെ തത്സമയ കാഴ്ച ഒരുക്കിയത് .
ജനുവരി 12 ന് തിരുവാഭരണങ്ങൾ പന്തളത്തു നിന്നും തിരിച്ചത് മുതൽ സന്നിധാനം എത്തുന്നത് വരെ ഏകദേശം 30 പോയിന്റുകളിൽ നിന്നായി ഘോഷയാത്രയുടെ തത്സമയദൃശ്യങ്ങളും വിവരണവും നൽകുന്നതിനൊപ്പം ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങൾ ,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ ഒരു ബൃഹത് പരിപാടിയായിരുന്നു “തിരുവാഭരണയാത്ര “.
ഘോഷയാത്രയുടെ തല്സമയസംപ്രേഷണത്തിനിടയിൽ തത്വമയി ടിവി നൽകിയ എക്സ്ക്ലൂസീവ് വാർത്തയുടെ അടിസ്ഥാനത്തിൽ ളാഹയിൽ തിരുവാഭരണപാതയിലെ സുരക്ഷാവീഴ്ച വീഴ്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുകയും 24 മണിക്കൂറിനകം അതിന് പരിഹാരം കണ്ടെത്താനായത് ശ്രദ്ധേയമാവുകയും ചെയ്തിരുന്നു .
തിരുവാഭരണയാത്രയുടെ തത്സമയ സംപ്രേഷണത്തിന്റെ മുന്നോടിയായി പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രാങ്കണത്തിൽ തത്വമയി ടിവി ഒരു ചർച്ചയും സംഘടിപ്പിച്ചിരുന്നു .”കാശി മോഡൽ വികസനം പന്തളത്തിനും വേണ്ടേ ?”എന്ന ഈ ചർച്ചയും ഏറെ ശ്രദ്ധ നേടിയിരുന്നു .