തിരുവനന്തപുരം: ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മുൻ ബോളിവുഡ് താരം സോമി അലി രംഗത്തെത്തിയിട്ടുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും താൻ അത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സോമി അലി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സിനിമയിൽ മുന്നേറാൻ വഴങ്ങണമെന്ന് എന്നോട് പലരും പറഞ്ഞിണ്ട്. എന്നാൽ അതിന് താൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ മുന്നറിയിപ്പാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ. സിനിമയിൽ എല്ലാവർക്കും ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയണം. താൻ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തന്നോട് പലരും പറഞ്ഞിട്ടുണ്ട്. മുന്നേറണമെങ്കിൽ പലരുടെയും ഹോട്ടൽ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന്. സിനിമയിലെ വലിയ താരങ്ങളുടെ മുറിയിൽ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാൻ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട്’ എന്ന് സോമി അലി പറഞ്ഞു.

