കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ഫറോക്ക് സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ അബ്ദുള്‍ ജലീലാണ് ഫറോക്കിലെ ഒരു വാഹന പുക പരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐഡി ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
അവധി ദിവസം ആയതിനാല്‍ കൈക്കൂലിത്തുക അഴിഞ്ഞിലത്തെ വീട്ടിലെത്തിക്കണമെന്ന ജലീലിന്റെ ആവശ്യപ്രകാരം ഈ തുകയുമായി വീട്ടിലെത്തിയ പരാതിക്കാരൻ ഇത് കൈമാറി പുറത്തിറങ്ങുകയും ശേഷം വീടിനുള്ളിൽ കടന്ന വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു
പരിശോധനയ്ക്ക് എത്തിയ സമയത്ത് കടയുടെ ഉടമ അവിടെ ഇല്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്തത്. തുടർന്ന് ഐഡി തിരികെ ലഭിക്കാൻ പതിനായിരം രൂപ നല്‍കണമെന്നാവശ്യപ്പെട്ടു. ഇതോടെ കടയുടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരന്‍ വിജിലൻസ് നൽകിയ ഫിനോഫ്‌തെലിന്‍ പുരട്ടിയ നോട്ടുകളുമായി ജലീലിന്റെ വീട്ടിലെത്തിയത്.
മഫ്തിയിലെത്തിയവരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ലത്തീഫ് ഉടന്‍തന്നെ പണം അടുക്കളിയിലുണ്ടായിരുന്ന ചാക്കിലേക്ക് മാറ്റിയെങ്കിലും ഇവിടെ നിന്ന് വിജിലന്‍സ് പണം കണ്ടെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ ഏജന്‍സികളില്‍ നിന്നും ഡ്രൈവിങ് സ്‌കൂളുകളില്‍ നിന്നും പണം വാങ്ങിയിരുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇടുക്കി കാഞ്ഞാര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ഫറോക്ക് സബ് ആര്‍.ടി.ഒ. ഓഫീസിലെത്തിയിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികൾ ഉടനുണ്ടാവുമെന്നാണ് കരുതുന്നത്.

