ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നു. കഴിഞ്ഞ ദിവസം മഴ തുടര്‍ന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരുകയായിരുന്നു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ തുടങ്ങിയതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നത്.
ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ തന്നെ കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് വർദ്ധിപ്പിച്ചത്. സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്.
മഴ കുറഞ്ഞതോടെ വൃഷ്ടിപ്രദേശത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിൻറെ അളവിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ജലനിരപ്പ് ഉയരില്ലെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. 142 അടിയാണ് ഡാമിന്‍റെ അനുവദനീയ സംഭരണ ശേഷി. കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടിയതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നു വിടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് കണക്കുകൂട്ടുന്നത്. ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 140 അടി ആയത്.