ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ സുപ്രിംകോടതിയില്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാകും വരും ദിവസങ്ങളില്‍ വാദം കേൾക്കുക.
ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഡാമിന് നിലവിലുള്ള സുരക്ഷാ ഭീഷണിയും,പുതിയ ഡാമിന്റെ ആവശ്യകതയും കേരളം സുപ്രീംകോടതിയിൽ വാദിക്കും. എന്നാൽ, അണക്കെട്ടുകള്‍ ബലപ്പെടുത്താനുള്ള നടപടികളാകും തമിഴ്‌നാട് അറിയിക്കുക. ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് മാത്രം 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ബലം കൂട്ടാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തെ പരിസ്ഥിതി മാറ്റങ്ങളും അതിന്റെ ദോഷവശങ്ങളും കേരളം അറിയിക്കും. കേരളത്തിന്റെ സുരക്ഷയും, തമിഴ്‌നാടിന്റെ ആവശ്യങ്ങളും മുൻനിർത്തിയുള്ള പരിഹാരമാണ് സംസ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നത്. മേല്‍നോട്ട സമിതിയുടെ പുനഃസംഘന വിഷയവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.