കണ്ണൂർ: ഗവർണർക്കെതിരെ കണ്ണൂരിൽ നടന്ന ആക്രമം ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാനം എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് മനസ്സിലാക്കണമെന്നും മുരളീധരൻ മദ്ധ്യമങ്ങളോട് വ്യക്തമാക്കി.
“കണ്ണൂരിൽ ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി എന്നാണ് ഗവർണർ പറഞ്ഞത്. സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു ശ്രമം ഉണ്ടായപ്പോൾ അതിന് ഉത്തരവാദി ആയ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല. ഗവർണറെ അപായപ്പെടുത്താൻ ആസൂത്രിതമായ ഒരു ഗൂഢാലോചന നടന്നു എന്ന് ഗവർണർ പറഞ്ഞതിനു ശേഷം ആഭ്യന്തര മന്ത്രി കൂടി ആയിട്ടുള്ള മുഖ്യമന്ത്രി എന്തുകൊണ്ട് ആ കാര്യത്തിൽ മൗനം പാലിക്കുന്നു എന്നുള്ളതാണ് എനിക്ക് മനസ്സിലാവാത്തത്.”- മുരളീധരൻ പറഞ്ഞു.
“രണ്ടാമത്തെ കാര്യം, നടന്നിട്ടുള്ള നിയമനം സ്വജന പക്ഷപാതമാണെന്ന് വളരെ വ്യക്തമാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്ന് നിർവചിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. അവരാണ് ഭരിക്കുന്നത്. ആ നിർവചനം സിപിഎം മാറ്റിയോ എന്നറിയാൻ എനിക്ക് താല്പര്യമുണ്ട്, സ്വജന പക്ഷപാതം അഴിമതിയല്ല എന്നാണെങ്കിൽ.”- മുരളീധരൻ കൂട്ടിച്ചേർത്തു.