Saturday, May 18, 2024
spot_img

പട്ടാമ്പിയിലെ പ്രവിയയുടെ കൊലപാതകം; പ്രതി സന്തോഷ് തൂങ്ങിമരിച്ച നിലയിൽ; പ്രണയ പകയെന്ന് സൂചന

പാലക്കാട് പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി തൃത്താല ആലൂർ മൂലടിയിൽ സന്തോഷിനായുള്ള അന്വേഷണം തുടരുന്നതിനിടെ ഇയാളെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ പ്രവിയ ആറ് മാസം മുമ്പ് ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.

പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തിൽ ഇവർക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലാക്കുകയായിരുന്നു. ഈ ബന്ധം കാരണം സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.

ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. ശേഷം പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ ഹെൽപ്പറായി ജോലിക്കു കയറി. പിന്നാലെയാണ് പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു ക്രൂരകൃത്യം അരങ്ങേറിയത്. ഇന്നു രാവിലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി കുത്തിവീഴ്ത്തുകയും ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിൽ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Related Articles

Latest Articles