തിരുവനന്തപുരം: മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കന്‍റോൺമെന്‍റ് അസിസ്‌റ്റന്‍റ് കമ്മീഷണറെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡി സി പി അജിത്ത് കുമാർ കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
അതേസമയം പരാതിക്കാരിയായ യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്തെ വീടുകളിൽ കയറി അതിക്രമം കാണിച്ചയാളും ഒന്നല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പോലീസ് അന്വേഷണം നടക്കുന്നതിനിടെ കുറവൻകോണത്തെ വീട്ടിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നിരുന്നു. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നാണ് യുവതിയുടെ മൊഴി. സംശയമുള്ളവരെ മ്യൂസിയം സ്റ്റേഷനിൽ കൊണ്ടുവന്ന പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയിൽ പരേഡ് നടത്തിയിരുന്നു. പക്ഷെ ആക്രമി ഇക്കൂട്ടത്തില്ലെന്ന് പറഞ്ഞോതോടെ ഇവരെ വിട്ടയച്ചു.
സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ട് പോലീസ് പുറത്ത് വിട്ടിരുന്നു. പരാതിക്കാരിയായ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രതി കറുത്ത പാന്റും വെള്ള ടീഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയിൽ ഒരു മഫ്ളറുമുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. വളരെ അടുത്ത് എത്തിയതിന് ശേഷമാണ് ഉപദ്രവിച്ചത്. അതിനാൽ തന്നെ മുഖം വ്യക്തമായി ഓർമയുണ്ട് എന്നാണ് യുവതി പറഞ്ഞത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ മ്യൂസിയം പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംഭവം നടന്ന ഉടൻ പരാതി നൽകിയിട്ടും പോലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി പറയുന്നു.ഇക്കഴിഞ്ഞ ബുധനാഴ്തയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്.
ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു.
രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി. ദേഹത്ത് കടന്നുപിടിച്ച് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന് മൊഴി നൽകിയിട്ടും പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്നും യുവതി പറയുന്നു. ലൈംഗിക അതിക്രമത്തിനുള്ള ശ്രമം എന്ന കുറ്റത്തിനുള്ള 354 എ 1 ഐ എന്ന വകുപ്പാണ് എഫ്ഐറിൽ ചുമത്തിയതെന്നും യുവതി ആരോപിക്കുന്നു.