നൈപിതോ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതുതായി അധികാരമേറ്റ ജനപ്രതിനിധികൾ നാളെ അധികാരമേൽക്കാനിരിക്കെയാണ് സൈനിക നടപടി.
മ്യാൻമറിലെ പ്രധാന നഗരങ്ങളെല്ലാം തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം ഇതോടനുബന്ധിച്ച് മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി 83 ശതമാനം സീറ്റുകളോടെ അധികാരത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്ന് സൈന്യം ആരോപിച്ചിരുന്നു. നിലവില്‍ യാങ്കോണിലും, നയ്പിറ്റോയിലും സൈനികര്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.