പത്തനംതിട്ട: കോവിഡ് പ്രതിരോധ വാക്സിനേഷന് ശേഷം പനിയും അസ്വസ്ഥതയും വന്ന ബിരുദ വിദ്യാര്‍ഥിനിയുടെ മരണം കോവിഡ് വാക്സിന്‍റെ പാര്‍ശ്വഫലം കാരണമെന്ന് ബന്ധുക്കള്‍ രംഗത്ത്. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി തോമസിന്റെ മകള്‍ 19 വയസ്സുകാരിയായ നോവ സാബുവാണ്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്.
ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പെണ്‍കുട്ടി കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി.
സ്ഥിതി കൂടുതല്‍ വഷളായതോടെ ഈ മാസം ഏഴിന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നോവയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.തുടർന്നാണ് പെൺകുട്ടിയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.എം.ഒ എ.എല്‍. ഷീജ വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona