കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ്‌ഗോപിയെ ഇന്ന് നടക്കാവ് പോലീസ് ചോദ്യം ചെയ്യും. എന്നാൽ കള്ളക്കേസിൽ കുടുക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സുരേഷ്‌ഗോപിക്ക് പിന്തുണയർപ്പിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് പോലീസ് സ്റ്റേഷനുമുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് 2 മണിക്കൂർ നീളുന്ന ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യൽ അവസാനിക്കുംവരെ സ്റ്റേഷൻ പരിസരത്ത് തുടരും എന്നാണ് ജനങ്ങളുടെ നിലപാട്. രാവിലെ മുതൽ സുരേഷ് ഗോപിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കമുള്ള ജനസമൂഹം സ്റ്റേഷൻ പരിസരത്തുണ്ട്.
വാർത്താ സമ്മേളനത്തിനിടെ തന്നെ അനുവാദം കൂടാതെ സ്പർശിച്ചു എന്നാണ് മാദ്ധ്യമ പ്രവർത്തകയുടെ പരാതി. സ്വാഭാവിക വാത്സല്യത്തോടെയാണ് സ്പർശിച്ചതെന്നും മറ്റ് ഉദ്ദേശ്യങ്ങൾ ഇല്ലായിരുന്നുവെന്നും സുരേഷ്‌ഗോപി വിശദീകരിച്ചിരുന്നു. മാത്രമല്ല മാദ്ധ്യമ പ്രവർത്തകക്ക് വിഷമമുണ്ടാക്കിയെങ്കിൽ മാപ്പ് പറയുന്നതായും സുരേഷ്‌ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും സിപിഎമ്മിന്റെ സഹകരണക്കൊള്ളയ്ക്കെതിരെ അദ്ദേഹം നടത്തിയ പദയാത്രയും അതിന് ലഭിച്ച ജനകീയ പിന്തുണയിലും അസ്വസ്ഥരായവർ നടത്തിയ ഗൂഡാലോചനയാണ് കേസ്സെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രനടക്കം ബിജെപിയുടെ സമുന്നതരായ സംസ്ഥാന നേതാക്കളും സുരേഷ് ഗോപിയുടെ അഭിഭാഷകരും നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.