ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കാൻ മുഫ്തിമാരെയും അബ്ദുള്ളമാരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാശ്മീരിനായി പ്രത്യേകം പ്രധാനമന്ത്രി വേണമെന്ന നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷൻ ഒമർ അബ്ദുള്ളയുടെ ആവശ്യത്തെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ളമാരും മുഫ്തിമാരും മാറി മാറി ഭരിച്ചു ജമ്മു കശ്മീരിലെ മൂന്നു തലമുറയിലെ ജീവിതം ദുരിതപൂർണ്ണമാക്കി. അവർ ജമ്മു കശ്മീരിന്റെ മണ്ണിൽ നിന്ന് പോകുന്നപക്ഷം ഇവിടെ ജനങ്ങൾക്ക് സമാധാനമുണ്ടാകുമെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിയുടെ വികലമായ നയങ്ങൾ മൂലമാണ് കാശ്മീരി പണ്ഡിറ്റുകൾക്ക് ജമ്മു കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നത്. കാശ്മീരി പണ്ഡിറ്റുകളെ തിരിച്ചു ജമ്മു കാശ്മീരിൽ എത്തിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.