ദില്ലി: ബി ജെ പി സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവർത്തകരോട്, ബിജെപി പ്രവർത്തകരുടെ ലക്ഷ്യം ഏക ഭാരതം ശക്ത ഭാരതമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, ആഗോള തലത്തിൽ ഭാരതത്തെ മുന്നിലെത്തിക്കുക എന്നതായിരിക്കണം ഓരോ പ്രവർത്തകരുടേയും ലക്ഷ്യം. സർക്കാർ പ്രവർത്തിക്കുന്നത് രാജ്യ താത്പര്യം മുൻനിർത്തിയാണ്. കയറ്റുമതിയിൽ 400 ബില്യൺ ഡോളർ എന്ന ലക്ഷ്യം കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് നാം സ്‌കന്ദമാതാവിനെ ആരാധിക്കുന്നു. ദേവി താമര സിംഹാസനത്തിൽ രണ്ട് കൈകളിലും താമരപ്പൂക്കൾ പിടിച്ചിരിക്കുന്നതും നാം കണ്ടു. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ ദേവിയുടെ അനുഗ്രഹങ്ങൾ ഓരോ പൗരനും ബിജെപി പ്രവർത്തകനും തുടർന്നും ലഭിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’വെന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ആരംഭം.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച വളർച്ചയാണ് ബിജെപി കാഴ്ച്ചവെച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ മികച്ച വിജയം കാഴ്‌ച്ചവെയ്‌ക്കാൻ ബിജെപിയ്‌ക്കായി. ലോക്‌സഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കക്ഷിയായി ബിജെപി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ സ്ഥാപക ദിനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നു എന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യാതൊരു ഭയവും സമ്മർദ്ദവുമില്ലാതെ തങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കുന്ന ഒരു ഇന്ത്യയാണ് ഇന്ന് ലോകത്തിന് മുന്നിൽ ഉള്ളത്. ലോകം മുഴുവൻ രണ്ട് എതിരാളികളായി വിഭജിക്കുമ്പോൾ, മനുഷ്യത്വത്തെക്കുറിച്ച് ഉറച്ചു സംസാരിക്കാൻ കഴിയുന്ന ഒരു രാഷ്‌ട്രമായാണ് ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.

