ദില്ലി: പ്രകൃതിക്ഷോഭങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അധിക ധന സഹായം അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി തീരുമാനിച്ചു. ബീഹാര്‍, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ അഞ്ചു സംസ്ഥാങ്ങൾക്കാണ് അധിക ഫണ്ട് അനുവദിക്കാൻ തീരുമാനമായത്.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിനെക്കാള്‍ അധിക തുകയാണ് ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. പ്രക്യതിദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് തന്നെ അതാത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാറിന്റെ പ്രതേക സംഘത്തെ ദുരന്ത നിവാരണത്തിനായി നിയോഗിക്കാറുള്ള കാര്യവും ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
ബീഹാറിന് 1038.96 കോടിരൂപയും, ഹിമാചൽ പ്രദേശിന് 21.37കോടിയും, രാജസ്ഥാന് 292.51 കോടിയും, സിക്കിമിന്ന് 59.35 കോടിയും, പശ്ചിമ ബംഗാളിനു 475.04 കോടി രൂപയുമാണ് അനുവദിച്ചത്.