Tuesday, May 7, 2024
spot_img

രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്; ശേഷിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം; നേപ്പാൾ ബംഗ്ലാദേശ് പൗരന്മാരെയും ഇന്ന് ഇന്ത്യ നാട്ടിലെത്തിക്കും

ബുഡാപെസ്റ്റ്: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലാണെന്നും യുക്രൈനിൽ ശേഷിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പ് നൽകി ഹംഗറിയിലെ ഇന്ത്യൻ എംബസി. അവശേഷിക്കുന്ന ഇന്ത്യക്കാരോട് ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റിസെന്ററില്‍ എത്തിച്ചേരാന്‍ എംബസി നിര്‍ദേശിച്ചു. കീവിലെ ഇന്ത്യൻ എംബസിയും സമാനമായ നിർദ്ദേശം ഇന്ത്യൻ പൗരന്മാർക്ക് നൽകിയിട്ടുണ്ട്. ഹാര്‍കിവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടതായും. സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുകയെന്നും എന്നാല്‍, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 പേരെ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തി, 2,900 പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ യുക്രൈനില്‍നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു. നിലവില്‍ 21,000 പേര്‍ യുക്രൈനില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതായി അരിന്ദം ബാഗ്ചി പറഞ്ഞു. യുക്രൈനില്‍ ഇനി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ ഗംഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. ഇന്ന് ഓപ്പറേഷന്‍ ഗംഗ വിമാനത്തില്‍ ഒരു നേപ്പാള്‍ സ്വദേശിയും മടങ്ങിവരുന്നുണ്ടെന്നും മറ്റൊരു വിമാനത്തില്‍ ഒരു ബംഗ്ലേദേശിയേയും കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles